National
ന്യൂഡൽഹി: കഴിഞ്ഞ എട്ടു വർഷത്തിനിടെ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നടത്തിയ പരീക്ഷകളിൽ സംഭവിച്ച ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചകളിലും സർക്കാർ ധവളപത്രം പുറത്തിറക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ പാർലമെന്ററി സമിതി അധ്യക്ഷനും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിംഗ് പ്രധാനമന്ത്രിക്കു കത്തെഴുതി.
പരീക്ഷാ നടത്തിപ്പിലെ തുടർച്ചയായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഭരണകൂടത്തിന്മേലുള്ള വിശ്വാസം വീണ്ടെടുക്കാൻ ധവളപത്രം അനിവാര്യമാണെന്ന് കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
നീറ്റ്-യുജി പരീക്ഷ റദ്ദാക്കിയത് ലക്ഷക്കണക്കിനു വിദ്യാർഥികളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിൽ മുന്‍പുണ്ടായ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചകളും എങ്ങനെയാണ് അന്വേഷിച്ചതെന്ന് വിദ്യാർഥികൾക്ക് വ്യക്തമാക്കിക്കൊടുക്കേണ്ടതുണ്ട്.
മുൻ പേപ്പർ ചോർച്ചകളുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ പൊതുരേഖകളൊന്നും ലഭ്യമല്ലെന്നും 2024ൽ റദ്ദാക്കപ്പെട്ട യുജിസി-നെറ്റ് പരീക്ഷയിൽ ക്രമക്കേടുകൾ നടന്നിട്ടില്ലെന്ന് സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചതും ദിഗ് വിജയ് സിംഗ് കത്തിൽ പരാമർശിച്ചു.
ക്ലോഷർ റിപ്പോർട്ടിനെ സംബന്ധിച്ചു ഡൽഹി കോടതി രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടപ്പോൾ സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടുവെന്നും വിശദീകരണം നൽകുന്നതിൽ സിബിഐ എടുക്കുന്ന കാലതാമസം ഇന്ത്യയിലെ വിദ്യാർഥികൾക്കിടയിൽ ദോഷകരമായ സന്ദേശം നൽകുന്നുവെന്നും എംപി ചൂണ്ടിക്കാട്ടി.
2024 യുജിസി-നെറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ മുഖ്യപ്രതിയായിരുന്ന സഞ്ജീവ് കുമാർ എന്നറിയപ്പെടുന്ന മുഖിയ ജാമ്യം നേടി പുറത്താണുള്ളതെന്നും ഈ കാരണങ്ങളെല്ലാം കൊണ്ട് എൻടിഎ രൂപീകരിച്ചതിനുശേഷമുള്ള പരീക്ഷാ ക്രമക്കേടുകളിലും ആരേയൊക്കെ അറസ്റ്റ് ചെയ്തു എന്നതുൾപ്പെടെ ധവളപത്രം പുറത്തിറക്കണം-കത്തിൽ ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടു.
District News
വടക്കഞ്ചേരി: രാജ്യത്തെ വിദ്യാർഥികളെ വഞ്ചിച്ച കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും സിബിഎസ്ഇ പരീക്ഷ ക്രമക്കേടിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് കണ്ണമ്പ്ര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദിലീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുദേവൻ കൊട്ടേക്കാട് അധ്യക്ഷത വഹിച്ചു. കെ.സന്തോഷ്, കെ.സുധാകരൻ, മാധവൻ, കരുണാകരൻ, ജോസ് മാസ്റ്റർ,ടി. മോഹൻദാസ്, ജോൺ മങ്ങോട്,വി. എൽ. കൃഷ്ണൻ പ്രസംഗിച്ചു.
National
ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയിലെ മൂല്യനിർണയത്തിന് ഉപയോഗിച്ച ഓണ്‍ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) സംവിധാനത്തിൽ സാങ്കേതിക പരാജയവും ക്രമക്കേടും ആരോപിച്ച് നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്യുഐ) ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
പരീക്ഷാ പേപ്പറുകൾ നഷ്ടപ്പെടുകയോ അവ്യക്തമാകുകയോ തെറ്റായ രീതിയിൽ മൂല്യനിർണയം നടത്തുകയോ ചെയ്തതുവഴി മാർക്ക് നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് നഷ്ടപരിഹാര മാർക്ക് (കോന്പൻസേറ്ററി മാർക്ക്) നൽകാൻ കോടതി നിർദേശിക്കണമെന്നാവശ്യപ്പെട്ട് എൻഎസ്യുഐ ദേശീയ പ്രസിഡന്റ് വിനോദ് ജാഖറാണ് കോടതിയെ സമീപിച്ചത്.
കൂടാതെ ഓണ്‍സ്ക്രീൻ മാർക്കിംഗ് സംവിധാനത്തിനെതിരേ വ്യാപകമായി ഉയർന്ന ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ പരിശോധിക്കുന്നതിന് സ്വതന്ത്ര അന്വേഷണം നടത്താൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
Kerala
കൊച്ചി: ശബരിമല സന്നിധാനത്തെ ആടിയ ശിഷ്ടം നെയ്യ് ക്രമക്കേടുകള്‍ തടയാന്‍ ബാര്‍ കോഡും ഡിജിറ്റല്‍ മീറ്ററും ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ അറിയിച്ചു.
പ്രസാദ കവറുകളില്‍ ബാര്‍കോഡ് പതിപ്പിക്കുകയും വിതരണ സമയത്ത് ഇത് സ്കാന്‍ ചെയ്ത് ബില്ലിംഗ് നടത്തുകയും ചെയ്യും. ഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യ് അളക്കുന്നതിനും സംഭരണ ടാങ്കുകളിലേക്ക് മാറ്റുന്നതിനും പൈപ്പ് ലൈനുകളില്‍ ഡിജിറ്റല്‍ മീറ്ററുകള്‍ സ്ഥാപിക്കും.
റിപ്പോര്‍ട്ട് പരിശോധിക്കുന്നതിന് ശബരിമല സ്പെഷല്‍ കമ്മീഷണര്‍ക്കും അമിക്കസ് ക്യൂറിക്കും സമയം അനുവദിച്ച കോടതി, വിഷയം വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി.
അരിവഞ്ചികളില് പണവും നിക്ഷേപിക്കുന്നത് തടയും. പകരം ഫ്ലൈ ഓവര്‍ മാതൃകയില്‍ ഗോഡൗണിലേക്ക് അരി നേരിട്ടെത്തുന്ന സംവിധാനമൊരുക്കും. സിസിടിവി കാമറകളും ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉറപ്പാക്കും. ഭക്തര്ക്കിടയിലൂടെയുള്ള ട്രാക്ടര്‍ യാത്ര ഒഴിവാക്കി, പ്രസാദം കൗണ്ടറുകളില്‍ എത്തിക്കാന്‍ ശബ്ദമലിനീകരണം ഇല്ലാത്ത ഇലക്ട്രിക് ബഗ്ഗികള്‍ പരിഗണിക്കും.
ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രസാദവും അസംസ്കൃത വസ്തുക്കളും സൂക്ഷിക്കാന്‍ ആധുനിക വെയര്‍ഹൗസിംഗ് സംവിധാനം ഒരുക്കും.